നിലവിളി

ഒരുപാട് പ്രതീക്ഷിച്ചു.  
ഒരു ഓഫ്‌ലൈന്‍, 
ഒരു മിസ്ഡ് കോള്‍...!

സഹനശക്തി നല്‍കണേ 
പ്രാര്‍ഥന കേള്‍ക്കണേ ദൈവമേ...

ഭയക്കുന്നു ഞാന്‍  
മായുന്ന നിന്‍ കാലടികളെ  
വെറുക്കുന്നു  
നീയില്ലാത്തെ ഈ ലോകത്തെ.

അറിയുന്നോ നീ  
ചതുപ്പിലാണു ഞാനെന്ന്.  
ആണ്ട് കൊണ്ടിരിക്കുകയാണു  
അഗാധ ഗര്‍ത്തത്തിലേക്കെന്ന്.

കയ്യിലുള്ള കച്ചിത്തുരുമ്പിലാണിപ്പോള്‍ ജീവിതം.  
പിടിവിട്ടാല്‍, 
ലോലമായ തുരുമ്പൊന്ന് പൊട്ടിയാല്‍...!

കുറ്റപ്പെടുത്താം നിനക്കെന്നെ.  
നേര്‍ത്ത് കൊണ്ടിരിക്കുന്ന  
കച്ചിത്തുരുമ്പ് നോക്കിയുള്ള  
നിലവിളി കേള്‍ക്കാതെ,  
ഒരു പിടിവള്ളിക്ക് വേണ്ടി  
കേഴുന്നെന്‍ കണ്ണീര്‍ കാണാതെ.

ഭാവി പടവുകള്‍ ഒന്നൊന്നായി  
ചവിട്ടിക്കയറുമ്പോള്‍  
കുറ്റബോധത്തിന്‍ യക്ഷസ്സ്  
നിന്നെ വേട്ടയാടാതിരിക്കട്ടെ.

കച്ചിത്തുരുമ്പ് നേര്‍ത്ത് വരുന്നു.  
കരള്‍ പിടയുന്നു.  
ജീവനു വേണ്ടി കേഴുന്ന കൈകളില്‍ ചവിട്ടി നീ  
തമോഗര്‍ത്തത്തിലേക്കെന്നെ തള്ളിയിട്ടാലും,  
ഒരിറ്റു സാന്ദ്വനത്തിനായ് 
കേഴുന്നെന്‍ കൈകളിലേക്ക് 
കനല്‍ കോരിയിട്ടാലും  
വെറുക്കില്ല മുത്തേ നിന്നെ ഞാന്‍. 
മറക്കില്ല ഞാനുള്ള കാലത്തോളം.

പരിഹസിക്കാം ഇതെന്‍ അഭിനയമെന്ന്.  
മുഖമടച്ചാട്ടാം ഈ നാട്യക്കാരനെ.

പിടിവിട്ട് ചതുപ്പില്‍  
ഞാനാണ്ട് പോയാല്‍  
നിലവിളി നിലച്ചാല്‍...!

മിസ്ഡ് കോള്‍ കൊണ്ടെന്‍  
ഓര്‍മ്മകളെ തട്ടിയുണര്‍ത്തരുത് നീ.  
ഗതികിട്ടാതലയുന്നെന്‍ ആത്മാവിനു 
ശേഷക്രിയ ചെയ്യാം നിനക്കപ്പോള്‍.  
മുത്തൂസിന്‍റെ ഓര്‍മ്മകളില്‍  
മൂന്ന് പിടി പച്ചമണ്ണ് മണ്ണ് വാരിയിടാം.