നിലവിളി

ഒരുപാട് പ്രതീക്ഷിച്ചു.  
ഒരു ഓഫ്‌ലൈന്‍, 
ഒരു മിസ്ഡ് കോള്‍...!

സഹനശക്തി നല്‍കണേ 
പ്രാര്‍ഥന കേള്‍ക്കണേ ദൈവമേ...

ഭയക്കുന്നു ഞാന്‍  
മായുന്ന നിന്‍ കാലടികളെ  
വെറുക്കുന്നു  
നീയില്ലാത്തെ ഈ ലോകത്തെ.

അറിയുന്നോ നീ  
ചതുപ്പിലാണു ഞാനെന്ന്.  
ആണ്ട് കൊണ്ടിരിക്കുകയാണു  
അഗാധ ഗര്‍ത്തത്തിലേക്കെന്ന്.

കയ്യിലുള്ള കച്ചിത്തുരുമ്പിലാണിപ്പോള്‍ ജീവിതം.  
പിടിവിട്ടാല്‍, 
ലോലമായ തുരുമ്പൊന്ന് പൊട്ടിയാല്‍...!

കുറ്റപ്പെടുത്താം നിനക്കെന്നെ.  
നേര്‍ത്ത് കൊണ്ടിരിക്കുന്ന  
കച്ചിത്തുരുമ്പ് നോക്കിയുള്ള  
നിലവിളി കേള്‍ക്കാതെ,  
ഒരു പിടിവള്ളിക്ക് വേണ്ടി  
കേഴുന്നെന്‍ കണ്ണീര്‍ കാണാതെ.

ഭാവി പടവുകള്‍ ഒന്നൊന്നായി  
ചവിട്ടിക്കയറുമ്പോള്‍  
കുറ്റബോധത്തിന്‍ യക്ഷസ്സ്  
നിന്നെ വേട്ടയാടാതിരിക്കട്ടെ.

കച്ചിത്തുരുമ്പ് നേര്‍ത്ത് വരുന്നു.  
കരള്‍ പിടയുന്നു.  
ജീവനു വേണ്ടി കേഴുന്ന കൈകളില്‍ ചവിട്ടി നീ  
തമോഗര്‍ത്തത്തിലേക്കെന്നെ തള്ളിയിട്ടാലും,  
ഒരിറ്റു സാന്ദ്വനത്തിനായ് 
കേഴുന്നെന്‍ കൈകളിലേക്ക് 
കനല്‍ കോരിയിട്ടാലും  
വെറുക്കില്ല മുത്തേ നിന്നെ ഞാന്‍. 
മറക്കില്ല ഞാനുള്ള കാലത്തോളം.

പരിഹസിക്കാം ഇതെന്‍ അഭിനയമെന്ന്.  
മുഖമടച്ചാട്ടാം ഈ നാട്യക്കാരനെ.

പിടിവിട്ട് ചതുപ്പില്‍  
ഞാനാണ്ട് പോയാല്‍  
നിലവിളി നിലച്ചാല്‍...!

മിസ്ഡ് കോള്‍ കൊണ്ടെന്‍  
ഓര്‍മ്മകളെ തട്ടിയുണര്‍ത്തരുത് നീ.  
ഗതികിട്ടാതലയുന്നെന്‍ ആത്മാവിനു 
ശേഷക്രിയ ചെയ്യാം നിനക്കപ്പോള്‍.  
മുത്തൂസിന്‍റെ ഓര്‍മ്മകളില്‍  
മൂന്ന് പിടി പച്ചമണ്ണ് മണ്ണ് വാരിയിടാം.

എല്ലാം ഒരു സ്വപ്നമായിരുന്നെങ്കില്‍ !

നീ പോകുന്നുവെന്ന സത്യം അംഗീകരിക്കാന്‍ മനസ്സ് ഇത് വരെ തയ്യാറായിട്ടില്ല.ലാപ് ടോപ്പിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് നിന്നെ മായ്ക്കാന്‍ കഴിഞ്ഞാലും ഖല്‍ബില്‍ പതിഞ്ഞ നിന്‍ കൈയ്യക്ഷരം മായ്ക്കാന്‍ കാലത്തിനു കഴിയുമോ ?

സ്വപ്നമായിരുന്നില്ല ഒന്നും എന്ന് കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തി ശേഷിപ്പുകള്‍ കൈ പിടിച്ചെന്നെ യാഥാര്‍ഥ്യത്തിലേക്ക് ആനയിക്കും.കണ്ണും കരളും നഷ്ടപ്പെട്ടെന്ന് ഈ വൈകിയ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു.നഷ്ടങ്ങളുടെ ഒരു കണക്ക് പുസ്തകം തുറക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു ഞാന്‍.

പ്രിയരെ, കവിയോ കഥാകൃത്തോ അല്ല ഈയുള്ളവന്‍.ഉള്ളില്‍ ആര്‍ത്തിരമ്പുന്ന സമുദ്രമാണ്.ശക്തമായ ഓളങ്ങളില്‍ പെട്ട് ചാഞ്ചാടുന്ന മനസ്സിനെ ഒന്നു നിയന്ത്രിക്കാനുള്ള ശ്രമം.അത്രേ ഉള്ളൂ.മനസ്സിന്‍റെ അന്തരാളങ്ങളില്‍ നിന്നും അടുക്കും ചിട്ടയുമില്ലാതെ നിര്‍ഗ്ഗളിക്കുന്ന ചവറുകള്‍ സഹിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ.

പകര്‍ന്ന് തരില്ലേ ഈ അനുജന് ഒരിറ്റ് സാന്ദ്വനം...!